2018, ജനുവരി 8, തിങ്കളാഴ്‌ച

കവിത
കരിങ്ങന്നൂര്‍ ശ്രീ കു മാ ര്‍
മുറിവ്
............

ഹൃദയത്തിന്റെ അടിക്കല്ലുകൾ
ഞെരിഞ്ഞു പൊട്ടുമ്പോഴും
അസ്ഥികൾ നുറുങ്ങുമ്പോഴും
ചതിയുടെ കൊലനിലങ്ങളിൽ
തീയിൽ, ഉണർന്നു ഞാനിരിക്കുന്നു
ഞെരിഞ്ഞുപൊട്ടുന്ന കനലിലേക്കു നോക്കുക
ഇവിടെ ഞാനുണ്ട്.
നിലാവിന്റെ ഓർമസ്ഥലികളിൽ
മഴയുടെ ഈയാം പാറ്റകളെ
ആർത്തിയോടെ ഭക്ഷിച്ചുകൊണ്ട്
വഴിക്കണ്ണുകളുമായി, ഞാനുണ്ട്.
ചതിയുടെ കൂരമ്പുകൾ
ഇനിയുമിനിയും എയ്തു കയറ്റുക...
വാക്കുകളുടെ ആഘോഷങ്ങളിൽ
അതിവിദഗ്ദമായി പ്രണയം,
സ്വാദോടെ, കമനീയമായി വിളമ്പിയവളേ...
പഴയൊരു ശ്വാസ താളം പോലും
ദാക്ഷണ്യമായി നൽകാത്ത ക്രൗര്യമേ-
ഭ്രഷ്ടിന്റെ തുരുമ്പിച്ച വാൾ വീശി
നീ ഒറ്റിയ കാലം വന്നിരിക്കുന്നു.

കൂർത്ത കപടമുഖത്തിന്റെ ജാള്യവുമായി,
നീ വഴിതിരിയുമ്പോൾ
പഴയ കാലത്തിന്റെ നെഞ്ചിലേക്ക്
തിരിഞ്ഞു നോക്കുവാനാകുമോ ?
നന്മയുണ്ടായിരിക്കണം.
സ്വന്തം മുഖം ഉണ്ടായിരിക്കണം
അതുകൊണ്ട് -
പെട്ടെന്ന് ഉറങ്ങിക്കളയുക.
ഉണരരുത്.
സ്വന്തം ഹൃദയം നിന്നോട്
പതുക്കെ വർത്തമാനം പറയാൻ
തുടങ്ങുമ്പോൾ മാത്രം പകയ്ക്കരുത്.
കാഴ്ചകൾ കാണാനായി ഉണരുക...
മുറിവുകൾ കൂട്ടിത്തുന്നി
അല്പപ്രാണനിൽ
ഞാൻ അപ്പോഴും
നെഞ്ചുവിരിച്ചു നിവർന്നു നിൽക്കും.
കഥയില്ലാത്ത സ്വന്തം ചരിത്രത്തിലേക്ക്
മുറിവുകളുടെ ആത്മബലവുമായി
നിറഞ്ഞു ചിരിച്ച്...
സിരകളിൽ ഒഴുകിപ്പടരുന്ന
നനഞ്ഞ പ്രണയവുമായി
അപ്പോഴും, ഉയിർത്ത്
ഞാൻ കൈകൾ ചുഴറ്റി നിൽക്കും.
നീലാകാശത്തിന്റെ പ്രൗഡിയിൽ
വന്ധ്യമേഘങ്ങൾ ഒഴുകിമറഞ്ഞു.
സൂത്രത്തിൽ കാണുക...
കാണുക സിരകളിൽ
കേൾക്കുക പ്രാണനിൽ
ഒരു ബലിമൃഗം
ഇരതേടി അലയുന്നത്
തകർന്ന മുഖവും ചോരക്കണ്ണീരുമായി
ഇര തേടുന്നത്
ഇണ തേടുന്നത്
നിലവിളിയുടെ പാതനീണ്ടുപോകുന്നു..
മരണത്തിന്റെ ജലച്ഛായയിൽ കാലിടറുമ്പോഴും
ചേതനയിൽ നിന്റെ സംഗീതമുണ്ട്
ചെമ്പകപ്പൂമണമുണ്ട്
നിഴൽ കാത്തിരുന്ന്
തളർന്നു
കവിതയായ്
ഓർത്തിരിക്കാം.
പ്രണയതീർത്ഥങ്ങളിൽ
ഭസ്മമായ്‌ അലിഞ്ഞു തീരാം
നിലവിളക്കുകളിൽ രക്തം പകർന്ന്
തിരിനീട്ടി
കവിത കൊളുത്തിവയ്ക്കാം.
ഇനിയും മരിക്കാതിരിക്കാം
മറക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ