2018, നവംബർ 8, വ്യാഴാഴ്‌ച

കവിത 
കരിങ്ങന്നൂർ ശ്രീകുമാർ 

തരുമോ ഈ പൂക്കൾ നീ....
......................................


മഴ നനയുമ്പോൾ 
ഇണ പിരിയുമ്പോൾ 
നറുനിലാവിൻ ഇടവഴികൾ 
പെയ്തൊഴുകുമ്പോൾ 
ഇഴയടുത്ത്,  ഇഴയടുത്തു 
പുഴ കനക്കുമ്പോൾ
പുഴ കയർക്കുമ്പോൾ
കനവ് നീറി വിടർന്ന പൂക്കൾ 
കൊഴിഞ്ഞു വീഴുന്നോ 
കരഞ്ഞു പോവുന്നോ -നീ
കരഞ്ഞു പോവുന്നോ. 
വേലിമുള്ളിൽ കാലുടക്കുന്നു 
കരളുടക്കുന്നൂ. 

മാവ് പൂക്കും പൊൻവഴികൾ 
മധുരിക്കും നീർവഴികൾ 
കതിരിട്ട നെൽവഴികൾ 
വെയിലു ചായും കുന്നിറക്കങ്ങൾ.. 
ഓർമയാകുന്നോ,
ഓർത്തു പോകുന്നോ! 
കാലിൽ കല്ലു കാച്ചുന്നൂ
നെഞ്ചിൽ നീ മണക്കുന്നൂ  
തീ പിടിക്കുന്നൂ 
നീ വിതുമ്പുന്നോ? 
നാടു തെണ്ടി നടന്ന കാലം 
നടുവൊടിഞ്ഞു തകർന്ന കാലം 
നിലവിളികൾ പിൻവിളികൾ 
കാതു പൊത്തി വീണ കാലം, 
ചോര പൂക്കും തീ വഴികൾ 
കവിത തെണ്ടും കനൽ വഴികൾ 
സന്ധ്യ കത്തും കരിന്തിരികൾ 
അന്ധകാരം കണ്ണുപൊത്തി 
കരളു കൊത്തി 
നെഞ്ചകത്തെ നോവിനുള്ളിൽ 
കിണർ കുഴിക്കുന്നു 
കിതച്ചു വീഴുന്നു 
വെന്തു പോകുന്നു 
നീ വിളിക്കുന്നൂ. 
നിഴൽ വിതുമ്പുന്നു.

ഓർമ്മയുണ്ടോ തീക്ഷ്ണകാലം 
ഉച്ചവെയിലിൻ ഉഷ്ണവാതം 
കടലെടുത്ത സ്വപ്‌നകാലം 
ഉപ്പു പൊട്ടും കരിയടുപ്പിൻ 
നെഞ്ചകത്തെ  പഞ്ഞകാലം 
ഓർത്തു പോകുന്നോ  -
ഓർമയാവില്ലേ !
ഇനി വരില്ലേ ഓർമകളും 
കനകനിലാ ചിന്തുകളും,
ഇവിടെ നമ്മൾ കോറിവച്ച 
നഖര മുറിപ്പാടുകളും, 
കൺമുനയാൽ നെയ്തു വച്ച 
ചിത്രമുഖ ശാലകളും. 
കാവ്‌ തീണ്ടും  കാമനകൾ 
കാതരമാം കന്മഷങ്ങൾ 
പാല പൂക്കും പാതിരാകൾ......
ലാസ്യലോലം സ്വപ്നവേഗം 
പേശലമാം കാവ്യഭാവം 
തപ്തമാകും സ്വപ്നജാലം 
വഴിപിഴയ്ക്കും ജന്മഭാരം.
പോക്കുവെയിലിൽ കാലിടറി 
നെഞ്ചിടറി നേരിടറി 
നേരിനൊപ്പം പടിയിറങ്ങി 
അണിവിരലിൻ പ്രണയഭംഗി.
മഴ നനയുന്നൂ.... 
ഇണ പിരിയുന്നൂ.... 
നറുനിലാവിൻ ഇടവഴികൾ പെയ്തൊഴിയുന്നൂ.
ഉടലിരമ്പുന്നൂ,
ഉടൽ ചിനക്കുന്നൂ... 
എന്റെ പെണ്ണേ,
എന്റെ പൊന്നേ......

തരുന്നുവോ  ഈ  പൂക്കൾനീ 
നിലാവിൻ കാമ്യനക്ഷത്രങ്ങൾ... 
അതിവിവശമെൻ വീണയിൽ
ആഴധമനികളിൽ മൗനം 
ഇഴ നീർത്തും കദനത്തിൻ
ലാവണ്യസുരഭിയാം 
കടൽമയൂര കാന്തികൾ.....
ഋതുപ്രത്യങ്മുഖങ്ങൾ കടന്നതിലാസ്യം, ഹൃദയഭരം 
തോരാതെ പെയ്തിറങ്ങു നീ 
പ്രാണഹർഷിണീ,
പ്രമദികേ,
നീലാംബരീ...

..........................