2017, നവംബർ 24, വെള്ളിയാഴ്‌ച

കവിത
കരിങ്ങന്നൂര്‍ ശ്രീകുമാര്‍

പ്രണയമൊഴിഞ്ഞ കാലം അറിയുമ്പോൾ



നിശാഗന്ധം കാമസിരകളില്‍
വിഭ്രമനിപാതമായ്
ഇരവിന്‍ മദം പെട്ട യക്ഷഗന്ധ സ്‍മൃതിയായ്....
പ്രണയത്തിനു രണ്ടു പുറങ്ങളാണ്-
അറിവിന്റേയും, ആത്മഹത്യയുടേയും
പ്രണയം അടിവസ്ത്രത്തിന്റെ
സ്വകാര്യതയിലൂടെ
സ്വയംഭോഗത്തിന്‍റെ ചെടിപ്പിലൂടെ
എരിഞ്ഞുപോകുന്നു.
നിലാവ് ഇരുളുന്നു.
പ്രണയവും വേദനയും വിടചൊല്ലുന്നു.
പ്രണയം- നെറികെട്ട വാസ്തവം
വികാര ഭ്രമരസ്വപ്നം.
പഴയ തിരുവോണസന്ധ്യയില്‍
വേളിക്കൊക്കിന്റെ ആകാശമാര്‍ഗങ്ങളില്‍
നിറംകെട്ട എഞ്ചുവടിയിലുറക്കിയ
മയില്‍പ്പീലിയില്‍
ചാണകമെഴുക്കിലെ നിലാവലയില്‍
തണുവില്‍
പുകയൂതിയിടറുന്ന പാട്ടവിളക്കിന്റെ
പിടപ്പില്‍
വാക്കുകള്‍ നനഞ്ഞ ആദ്യകവിതയില്‍
സന്ധ്യാനാമങ്ങളില്‍
പ്രണയം നൊമ്പരമാറ്റി.
ഇപ്പോള്‍ നീ-
ഇച്ഛയുടെ പാനപാത്രവുമായി
തീയുടെ സുതാര്യതയിലൂടെ
നടന്നകലുന്നു.
ആദ്യാശുദ്ധിയില്‍
പിന്നാമ്പുറത്ത്
എന്റെ പ്രണയത്തിന്റെ പിന്നാമ്പുറത്ത്
തികട്ടുന്ന വെറുപ്പുമായി നീ
തകര്‍ന്നിരുന്നു.
ശുദ്ധ.
ഋതുസ്നാനവശ്യ.
രാത്രികള്‍ അനര്‍ഥങ്ങളായി.
ചവര്‍പ്പിന്റേയും തികട്ടലിന്റേയും
അനര്‍ഥങ്ങള്‍
നനുത്ത രോമങ്ങളുടെ വശ്യതയിലേക്ക്
എന്റെ സ്വപ്നങ്ങള്‍ കൂര്‍ത്തു.
സ്വയം അശ്ലീലമായി.
അപരിഷ്കൃതമായി.
അവള്‍ ദുര്‍ദശ
എങ്കിലും പരിഷ്കൃത.
സമീകരിക്കാനാവാത്ത സ്വപ്നമാണ്
പ്രണയം.
ആര്‍ത്തിയും അതൃപ്തിയും നിറഞ്ഞു
വരളുന്ന സ്വപ്നം.
പൊരുതിത്തളരുമ്പോള്‍
മുറിവേറ്റു പിടയുമ്പോള്‍
പ്രണയം ലഘുവായ ഇതിഹാസമാകുന്നു.
അവളെന്റെ സ്നേഹത്തെ പരിഹസിക്കുമ്പോള്‍
അവളെന്റെ സ്നേഹത്തെ പരിത്യജിക്കുമ്പോള്‍
അവളെന്റെ മാംസത്തെ കൊത്തിമുറിക്കുമ്പോള്‍
അവളെന്റെ ഹൃദയത്തെ ചവുട്ടിമെതിക്കുമ്പോള്‍
അവളെന്റെ ശത്രുവിന് ആഹാരം വിളമ്പുമ്പോള്‍
അവളവനായ് കാല്‍ കവയ്ക്കുമ്പോള്‍
ഹാ! പ്രണയം പൂര്‍ണമാകുന്നു.
കരയാതെ ചുമച്ചുവലിഞ്ഞു
തുപ്പുമ്പോള്‍
പകയ്ക്കുമ്പോള്‍
പ്രണയം സാര്‍ഥകമാകുന്നു.
കാമവേദന എത്ര ദിവ്യം.
ആത്മഹത്യയിലൂടെ പ്രകാശിച്ചവന്‍
കാമുകന്‍.
അറിവിലൂടെ സ്നാനപ്പെട്ടവന്‍.
അതുകൊണ്ട്
മരണമേ വയ്യെനിക്ക്.
അമ്മേ- നിലവിളക്ക് കൊളുത്തുക.
അച്ഛന്റെ അസ്ഥിത്തറയില്‍ നിന്നും
തുളസിക്കതിര്‍ പൊട്ടിക്കുക
പഞ്ഞത്തിന്റെ ചൈതന്യമറിഞ്ഞ്
കണ്ണുപുകച്ച്
ബലിച്ചോറ് വിതറുക
നനഞ്ഞ കൈകൊട്ടി
ഇരുട്ടിന്റെ കാക്കകള്‍ക്ക്
വിരുന്നേകുക
മകനായ് ഒരു ശ്രാദ്ധം.
പൊറ്റയടര്‍ന്ന ചാണകനിലത്തില്‍
തണുപ്പില്‍
കരിഞ്ഞ അടുപ്പിന്‍റെ വയറൊട്ടിയ
പാത്രങ്ങളില്‍ നിന്നും
മകന്റെ പ്രണയത്തിന്
ഇത്തിരി പഞ്ഞച്ചോറു ഉരുളവയ്ക്കുക.
ചുളിഞ്ഞ കൈ നീട്ടി
എന്‍റെ ഹൃദയത്തെ തൊടുക
തിരിനീട്ടി
എന്നെ വിളിക്കുക
അമ്മയുടെ മടിത്തട്ട്
എനിക്കാണ്.
പണ്ടേപ്പോലെ തന്നെ
ചേച്ചി ഇരിക്കാന്‍
ഞാന്‍ സമ്മതിക്കില്ല.
അതുകൊണ്ട്

മരണമേ വയ്യെനിക്ക്.

കണ്ണുമിഴിച്ചു തുളുമ്പിച്ചിരിക്കുന്ന

മകളുടെ വിളി

പാതിജീവന്റെവിളി

പാൽച്ചിരി

കുഞ്ഞുമകളെ അടക്കിപ്പിടിച്ച്

 പിന്നിൽ

ഇവളുണ്ട് .

വിതുമ്പുന്നുണ്ട്.

പതറിപ്പകച്ചിട്ടുണ്ട്

എന്നിട്ടുംതഴുകി ശമിപ്പിക്കുന്നുണ്ട്.

അവധാനതയോടെ

തണൽവിസ്മയം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ