2014 ജൂലൈ 18, വെള്ളിയാഴ്‌ച

യാത്ര


പ്രണയം കണ്ണുപൊത്തി.
കഥകള്‍ പാടി.
പ്രാണന്‍ തോറ്റിയുണര്‍ത്തി.
മലമുകളില്‍ പൂക്കള്‍ വിടര്‍ന്നു.
കുയിലുകള്‍ കുഴല്‍ വിളിച്ചു.
ഉറവകള്‍ സമൃദ്ധമായി.
കാട്ടുപാരിജാതം സഖിയായി.
മാരിവില്ലിന്‍റെ കൂര ചമച്ച പഴയ ആകാശവാണിപ്പാട്ടുകള്‍ കരളലിയിച്ചു.
കൊല്ലിയുടെ ആഴങ്ങളിലേക്ക് നിലാവ് വിളക്ക് നീട്ടിക്കൊടുത്തു.
പഴയ ഹാര്‍മോണിയം മാത്രം ദീനമായി നിലവിളിച്ചുകൊണ്ടിരുന്നു ....
നിനക്ക് ശുഭയാത്ര … സുഖയാത്ര.

2014 ജൂൺ 21, ശനിയാഴ്‌ച

                                                    വെയില്‍


                                മോഹങ്ങളുടെ അരക്ഷിതത്വത്തിലേക്ക് അവള്‍ ഉണര്‍ന്നിരുന്നു.
ചുരുങ്ങി ഒതുങ്ങി, ആവതും ഉള്ളിലേക്ക് മാത്രം മന്ദഹസിച്ചുകൊണ്ടാണ് അവള്‍ പ്രണയിച്ചത്.
നിറഞ്ഞ സന്തോഷം.
ഞെരിപിരി കൊള്ളിക്കുന്ന മധുരം …. ഹൃദ്യമായ വേദന …. 
വെയില്‍ ശക്തമായി.
വെയില്‍ മണത്ത പ്രണയത്തിന്‍റെ നായ്ക്കള്‍ നിഴല്‍പറ്റി പതുങ്ങി. ചെവികള്‍ കൂര്‍പ്പിച്ചു.
 നാവു നീട്ടി.
മഞ്ഞും മഴയും നിലാവുമറിയാതെ വെയിലേറ്റ് അവള്‍ കിടന്നു.
ചോരമണത്തില്‍ പൂക്കള്‍ വിടരാന്‍ തുടങ്ങി.


2014 ജനുവരി 21, ചൊവ്വാഴ്ച

നിറങ്ങള്‍
അവള്‍ പറഞ്ഞു, അവള്‍ക്ക് വെളുത്തവനെ വേണമെന്ന്.
അവള്‍ക്കാണെങ്കില്‍ കറുത്തവനെ ഏറെ ഇഷ്ടം.
അവള്‍ക്കോ ചെമന്നു തുടുത്തവനെ തന്നെ വേണമത്രേ.
എന്നാല്‍ അവനോ, എല്ലാ നിറങ്ങളുമായിത്തന്നെ നില്പ്.

2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


നനവ്

ന്ദനമുട്ടിയില്‍ വെന്തുനീറുകയാണ് അവള്‍.
കനലുകള്‍ പൊള്ളി.
കരിന്പുകയെ ചന്ദനം വെളുപ്പിച്ചു.
സുഗന്ധത്തില്‍ പ്രാണന്‍ ചിരിച്ചു.
കാമനകളടങ്ങിയ ചിത.
മണ്ണിന്റെ ഗന്ധം.
ഉടലിന്‍റെ വിസ്മൃതിയില്‍, വെളുത്തവാവിന്‍റെ വശ്യതയില്‍ പ്രാണന്‍ ഭൂമിയിലേക്ക് കണ്ണുനനച്ചു.
ഈയലുകള്‍ മഴ വിതയ്ക്കാന്‍ തുടങ്ങി.

2012 നവംബർ 28, ബുധനാഴ്‌ച

ദര്‍ശനം കരിങ്ങന്നൂര്‍ ശ്രീകുമാര്‍


ദര്‍ശനം
  ശിരസ്സിലേക്ക് തീമഴ പെയ്തായിരുന്നു അദ്ഭുതദര്‍ശനം.  
ഉച്ചസ്സൂര്യനു കീഴെ തണല്‍ കാഞ്ഞിരിക്കുകയായിരുന്നു ജ്ഞാനി അപ്പോള്‍.
ഭൂമി വെപ്രാളം കൊണ്ടു.
പുഴ കരിഞ്ഞുപുകഞ്ഞു.
വെന്തുമലര്‍ന്ന ചോറിന്റെ മണം കേള്‍ക്കുവോളം ബോധോദയം നീണ്ടു.
കനച്ചവെളിച്ചെണ്ണ ഒഴിച്ചു കറിവച്ചതിന് അവളെ തല്ലി.
ബോധപൂര്‍ണ്ണിമയിലേക്ക് അച്ഛായെന്നു വിളിച്ചു കയറി പരീക്ഷാഫീസ് ചോദിച്ചതിന് മകളെയും തല്ലിയോടിച്ചു.
ഇനിയും ജനിച്ചുവാപിളരാത്ത മകനെ അവളുടെ മുഷിഞ്ഞ അടിവയര്‍ നോക്കി തൊഴിച്ചു.
എന്നിട്ടും അരിശം തീരാതെ എങ്ങോട്ടൊക്കെ മണ്ടിനടക്കണം എന്നറിയാതെ കുഴഞ്ഞുപോയി ദര്‍ശനവ്യാധിയില്‍ പാവം മൃഗം.

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അഭിസരിക്കൂ...



അഭിസരിക്കൂ...
നിന്നെക്കൊണ്ട് പുച്ഛിപ്പിക്കും.
ദുഷിച്ചു പറയിക്കും
മുഖത്തു തുപ്പിക്കും.
തല മാന്തി മുടി പറിച്ച് ചീറി വിളിപ്പിക്കും.
പ്രാകിക്കും
നിലവിളിപ്പിക്കും
വിഷം തുപ്പിക്കും
എന്നിട്ടും-ഈ നെഞ്ചില്‍ പ്രാണന്‍
തുടിക്കുന്നെങ്കില്‍,രക്തം ചുവയ്ക്കുന്നെങ്കില്‍-മുഖത്ത് മൂത്രം ഒഴിച്ചേച്ചു പോകരുത്.
കൊണവതിയാരം പറയരുത്.
ഇത്രയും വെയില്‍ കൊള്ളരുത് കാമിനീ...

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

കവിത- പ്രാകൃതം


കവിത


പ്രാകൃതം
ഴിഞ്ഞ വിഷപാത്രമല്ലാതെ
ഇനി മറ്റെന്താണ്,
മറ്റെന്താണ് (നിനക്ക്) ഞാന്‍ തരുക ...
ബലിമൃഗത്തിന്റെ കണ്ണുകളില്‍
കറുത്ത കാമം പീളകെട്ടി.
ഹൃദയത്തിന്റെ നിലവിളി
അനാഥരുടേതാണ്.
അകന്നു പോയവരുടേതാണ്.
പടിയിറങ്ങി -
പടിയിറങ്ങി
തിരിഞ്ഞുനോക്കുവാനാവാതെ …
അല്ലെങ്കില്‍ ഇനിയാര്?
നഗ്നമാണെന്റെ ഹൃദയം
പ്രാകൃതന്റെ ആത്മബലിയില്‍
വെറളിപിടിച്ചോയുന്ന മാന്‍കുട്ടി.
അവളുടെ കണ്ണുകളില്‍
പ്രളയത്തിന്റെ ഭാരവും
ചുണ്ടുകളില്‍ നീലവിഷവും …
തീര്‍ച്ചയായും അത് ഞാന്‍ ചുംബിച്ചിട്ടല്ല.
ഭാഗ്യജാലകങ്ങള്‍ വലിച്ചടച്ച്
ഹൃദയത്തില്‍ മുഖം പൂഴ്‍ത്തി
കഫത്തിന്റെ വഴുക്കത്തിലൂടെ
ഒരു നിലവിളിയുടെ പ്രാര്‍ഥന
ചലം പുരണ്ട വാക്കുകളില്‍
ഹൃദയമില്ലാത്തവന്‍ പല്ലിളിക്കുമ്പോള്‍
പ്രണയഞരമ്പുകള്‍ മുറുകുമ്പോള്‍
പുഴുത്തുനാറിയ വൈരൂപ്യമായ്
ഞാന്‍ നിലവിളിക്കുന്നു.
തിരകളില്‍ ഉപ്പുകലര്‍ത്തിയ ദുഃഖം
കണ്ണുനീര്‍ കടല്ല്ലല്ലോ.
ഞാനോ മരണത്തിന്റെ ഉച്ഛിഷ്ടവും.
ഹൃദയം - എത്ര പഴകിയ വാസ്തവം
നിലവിളികളുടെ പ്രാര്‍ഥനയില്‍
അമ്മയുടെ കൃഷ്ണണനാമം
പെങ്ങളുടെ അശ്ലീലം
സുഹൃത്തിന്‍റെ കഴുകന്‍കണ്ണ് …
പോവുക
ദൂരേക്കു പോവുക
ദൂരേക്കു നഷ്ടമാവുക
ഞാന്‍, പിന്തിരിഞ്ഞ്
ഹൃദയത്തിലേക്ക് കനിയട്ടെ
വേദനകള്‍ എനിക്കു സ്വന്തമല്ല
കണ്ണുനീര്‍ കടലല്ലല്ലോ.
Cell No. 9447077518